Monday 18 November 2019

ശബരിമല റിവ്യൂ പെറ്റീഷൻ

ശബരിമല റിവ്യു പെറ്റീഷൻ പരിഗണിച്ച ഭരണഘടന ബഞ്ച് ജസ്റ്റിസുമാരായ
ഇന്ദു മൽഹോത്ര, ഖാൻവിൽക്കർ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്,
റൊഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് (കടപ്പാട് ലൈവ് ലോ)

12 കൊല്ലം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം, ആ കാലയളവിൽ പല ബഞ്ചുകൾ മറിഞ്ഞ ഒടുവിൽ ഭരണഘടനയുടെ തലനാരിഴകീറിപരിശോധിക്കാൻ ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടു. അവിടെയും തുടർച്ചയായ വാദം കഴിഞ്ഞ് അതിൽ 4:1 എന്ന അനുപാതത്തിൽ കാണ്ഡം കാണ്ഡം വരുന്ന കാര്യകാരണങ്ങൾ നിരത്തി വിധിയും പറഞ്ഞു. ആ വിധിയുടെ റിവ്യൂ പെറ്റീഷനുമായി ആളുകൾ പോയി. അതിലും ഒരു മൂന്നരമണിക്കൂർ വാദം കേട്ട് അതിന്റെ തീരുമാനം പറയാൻ ഒരു ആറു മാസം കാത്തിരുന്നപ്പോൾ ദേ പറയുന്നു ആദ്യം പരിഗണിച്ച വിഷയം പരിഗണിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടോ എന്ന് ഞങ്ങൾ ഒന്നുകൂടെ പരിശോധിക്കട്ടെ എന്നിട്ട് നിങ്ങളുടെ റിവ്യു പെറ്റീഷനിൽ തീരുമാനം എടുക്കാം എന്ന്. ആഹോ ഭാഗ്യം അഹോ ഭാഗ്യം.


പൊതുവിൽ ജഡ്ജിമാർക്ക് പൊതുജനത്തോട് എന്തു ഉത്താവാദിത്വം ഉണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. സുപ്രീംകോടതിയ്ക്ക് ഉണ്ടോ എന്ന് ഇപ്പോൾ അവർ സംശയിക്കുന്ന അധികരം ഉപയോഗിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കഴിഞ്ഞ കുറെ നാളുകളായി ചുരുങ്ങിയപക്ഷം ഈ സംസ്ഥാനത്തെങ്കിലും എത്ര ലക്ഷം ആളുകളുടെ മനഃസമാധാനവും ജീവിതവും ആണ് ഇല്ലാതാക്കിയത്. സമാധാനപരമായി ആളുകൾ പോയിരുന്ന ഒരു തീർത്ഥാടനകേന്ദ്രത്തെ എത്രമാത്രം ഭീതിതമായ അന്തരീക്ഷത്തിൽ എത്തിച്ചു. സന്നിധാനത്ത് നാമജപം നടത്തിയതിനു പോലും ആളുകൾ എത്ര ദിവസമാണ് ജയിലിൽ കിടന്നത്? തങ്ങളുടെ വിശ്വാസത്തിനേറ്റ മുറിവിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർ അവർക്ക് എന്തു നീതിയാണ് ഈ കോടതി നൽകാൻ പോകുന്നത്?


എന്നിട്ടു ചില ന്യായാധിപർ പറയുന്നു ഭരണഘടനയാണ് വിശുദ്ധപുസ്തകം എന്ന്. ഏട്ടിലെ പശു പുല്ലു തിന്നില്ല മൈ ലോർഡ്. ഈ നാട്ടിലെ ഒരു സാധാപോലീസ് സ്റ്റേഷനിൽ പോലും ഭയമില്ലാതെ തനിയെ ചെല്ലാൻ സാധാരണക്കാരനു ആത്മവിശ്വാസം താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്കുകളും താങ്കൾ ഉൾപ്പടെയുള്ളവർ പുറപ്പെടുവിക്കുന്ന വിധി വാചകങ്ങളും നൽകുന്നില്ല മൈ ലോഡ്. സാധാരണക്കാരനു ഇപ്പോഴും താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളേക്കാൾ വിശ്വാസം അവനവന്റെ മതഗ്രന്ഥങ്ങളിലെ വാക്ക്യങ്ങളെ ആണ്. അതിൽ വിശ്വസിച്ചാണ് അവരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്യങ്ങളേക്കാൾ സ്വന്തം മതവിശ്വാസം സാധാരണക്കാരനു പ്രിയമാകുന്നത്.

സ്വന്തം പിഞ്ചുകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ പോലും അവർക്ക് ശരിയായ ശിക്ഷ നൽകാൻ സാധിക്കാത്ത താങ്കളുടേ വിശുദ്ധഗ്രന്ഥത്തിലെ വകുപ്പുകളേക്കാൾ സാധാരണക്കാരൻ വിശ്വസിക്കുന്നത് എല്ലാത്തിനു മുകളിലെ അവന്റെ ദൈവത്തിന്റെ കോടതിയെ ആണ്. പുരോഗമനവാദികളും നിരീശ്വരവാദികളുമായ താങ്കളെ പോലുള്ളവർ എങ്ങനെ ഒക്കെ അപഹസിച്ചാലും ആ വിശ്വാസം ആണ് അവരെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് മൈ ലോഡ് ഇനിയും നാട്ടിലെ ജനങ്ങളുടെ ദൈവ വിശ്വാസത്തിനും മേലെ ആണ് താങ്കൾ പറയുന്ന വിശുദ്ധപുസ്തകത്തിലെ വകുപ്പുകളും ചട്ടങ്ങളും എന്ന് സാധാരണക്കാരനു ബോധ്യമാകണമെങ്കിൽ സാധാരണക്കാരനു നീതി ലഭിക്കാൻ പാകത്തിൽ നാട്ടിലെ കോടതികളും നീതിന്യായ വ്യവസ്ഥയും മാറണം. അങ്ങനെ താങ്കളുടെ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളെ വിശ്വസിക്കാൻ ഈ നാട്ടിലെ ജനങ്ങൾക്ക് കഴിയുന്ന കോടതികൾ നീതി നടപ്പിലാക്കും എന്ന വിശ്വാസം സാധരണക്കാരനു ഉണ്ടാകുന്ന കാലത്ത് ഞങ്ങൾ താനെ പറയും ഞങ്ങളുടെ വിശ്വാസത്തേക്കാൾ ഈ നാട്ടിലെ നിയമപുസ്തകം തന്നെ വലുതെന്ന്. അതുവരെ സ്വന്തം വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം എന്ന് അഭ്യർത്ഥനയാണുള്ളത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28-ലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ റിവ്യുഹർജികളിൽ 2019 നവംബർ 14നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ചുള്ള എന്റെ സംശയങ്ങൾ 2019 നവംബർ 16നു ഒരു ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ചിരുന്നു. ഇടയ്ക്ക് നെറ്റ്‌വർക്ക് കട്ടായതിനെ തുടർന്ന് രണ്ട് ഭാഗങ്ങളായി പോയ ആ വീഡിയോയുടെ രണ്ട് ഭാഗങ്ങളും ചുവടെ ചേർക്കുന്നു.





ശബരിമല 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധി : https://drive.google.com/open?id=1yiPOmbywZkatVg8yKkONY-FD2h-UNWDf

റിവ്യു പെറ്റീഷനിലെ 2019 നവംബർ 14നു പുറപ്പെടുവിച്ച വിധി: https://drive.google.com/open?id=1W0i_1YFiR0yjdPHzhDYRXkmXK4xB_mVp

Sunday 27 October 2019

വാളയാർ കേസ് മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത്


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്ക്,

വാളയാർ കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകും
എന്ന് ഉറപ്പ് നൽകിക്കൊണ്ട് പിണറായി വിജയൻ 08/03/2017നു
ഫേസ്ബുക്കിൽ ചേർത്ത കുറിപ്പ്

വാളയാൽ കേസിലെ വിധി വന്നത് അങ്ങയുടെ ഉപദേശികൾ അങ്ങയെ അറിയിച്ചു കാണും എന്ന് കരുതട്ടെ. അങ്ങയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണ മികവുകൊണ്ടാണോ അതോ അങ്ങയുടെ പാർടിയുടെ സമ്മർദ്ദത്തിന്റെ ഫലം കൊണ്ടാണോ എന്നറിയില്ല, കുറ്റവാളികൾ എന്ന് പറഞ്ഞ് കോടതിയുടെ മുൻപാകെ കൊണ്ടു നിറുത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരിക്കുന്നു. മറ്റൊരു കേസുണ്ട് ഇതുപോലെ കേരളം വളരെ ചർച്ച ചെയ്തത്, എടപ്പാളിലെ ഒരു തീയറ്ററിൽ വച്ച് ഒരു പെൺകുട്ടിയെ അവളുടെ അമ്മ തന്നെ മൊയ്തീൻകുട്ടി എന്ന മറ്റൊരു നരാധമനു വിട്ടുകൊടുത്തത്. എടപ്പാൾ തീയറ്റർ പീഡനം എന്ന പേരിൽ കേരളം വളരെ ചർച്ച ചെയ്തതാണ്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് കുറ്റപത്രം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ആ കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്നാണ്. അങ്ങേയ്ക്ക് മുൻപ് കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് മുഖ്യന്ത്രി ആയിരുന്ന അച്യുതാനന്ദൻ ചില വിഐപികളെ കൈയ്യാമം വച്ച് നടത്തിക്കും എന്നൊക്കെ പീഡനത്തിനിരയായി പിന്നീട് മരണമടഞ്ഞ ഒരു പെൺകുട്ടിയുടെ അച്ഛനു വാക്കുനൽകിയാണ് അധികാരത്തിൽ എത്തിയത്. അതെന്തായി എന്ന് കേരളം പിന്നീട് കാണുകയും ചെയ്തു. എന്താണ് അങ്ങയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിൽ അങ്ങ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. ഇത്തരം പോലീസുകാരെ ഇനിയും വച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെങ്കിൽ പെൺകുട്ടികളുടെ അച്ഛന്മാർ ഇനി തോക്കെടുത്ത് ഇറങ്ങേണ്ടിവരും തന്റെ പെണ്മക്കളെ അപമാനിച്ചവരോട് പകരം വീട്ടാൻ. തോക്ക് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയപക്ഷം മഴുവെങ്കിലും എടുക്കാൻ അവർ നിർബന്ധിതരായേക്കാം.

സർക്കാരിന്റെ ഔദ്യോഗിക വെബസൈറ്റ് പറയുന്നതനുസരിച്ച് ഒരുപാട് വകുപ്പുകൾ അങ്ങ് കൈകാര്യം ചെയ്യുന്നുണ്ട് (Portfolios: General Administration; All India Services; Planning and Economic Affairs; Science, Technology and Environment; Scientific Institutes; Personnel and Administrative Reforms; Election; Integration; Sainik Welfare; Distress Relief; State Hospitality; Airports; Metro Rail; Inter State River Waters; Information and Public Relations; Non-Resident Keralites Affairs; Home; Vigilance; Administration of Civil and Criminal Justice; Fire and Rescue Services; Prisons; Printing and Stationery; Inland Navigation (Construction of Waterways); Kerala Shipping and Inland Navigation Corporation; Pollution Control; Transport and subjects not mentioned elsewhere.) ഇനി ഈ വകുപ്പുകളുടെ ബാഹുല്യം നിമിത്തമാണോ ആഭ്യന്തരം ഇങ്ങനെ കുത്തഴിഞ്ഞ അവസ്ഥയിൽ ആയത്. അങ്ങനെ എങ്കിൽ മെച്ചപ്പെട്ട കഴിവുള്ള ആർക്കെങ്കിലും ഈ വകുപ്പ് കൈമാറ്റം ചെയ്യണം എന്നൊരു അഭ്യർത്ഥന ഉണ്ട്.

നെടുങ്കണ്ടം പോലീസ് കൊലപാതകം അന്വേഷിക്കാൻ അങ്ങ് തന്നെ മുൻകൈ എടുത്ത് ജസ്റ്റിസ് നാരായണ കുറുപ്പിനെ അന്വേഷണ കമ്മീഷൻ ആയി നിയമിച്ചിട്ടുള്ളതാണല്ലൊ. പക്ഷെ കേസ് അന്വേഷിച്ഛിരുന്ന ക്രൈംബ്രാഞ്ച് നാരായണ കുറുപ്പ് കമ്മീഷനോട് സഹകരിക്കുന്നില്ല എന്നും കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ കമ്മീഷനു നൽകുന്നില്ല എന്നും ആക്ഷേപം കമ്മീഷൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. വരാപ്പുഴയിൽ ശ്രീജിത്തിനെ പോലീസുകാർ തന്നെ കൊന്നതാണ്. ആ കേസന്വേഷണവും എവിടെ എത്തി എന്നത് അറിയില്ല. പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന അങ്ങയുടെ പോലീസ് സേനയെ കുറിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ച് നടത്തിയ പരാമരശങ്ങൾ ഉപദേശികൾ അങ്ങയെ ധരിപ്പിച്ചിട്ടുണ്ടാകും എന്ന് കരുതട്ടെ.

പോലീസിൽ ആണെങ്കിൽ മേലുദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവാതെ സാധാരണ പോലീസുകാർ തന്നെ ആത്മഹത്യ ചെയ്യുന്നു. ചിലരാകട്ടെ വീട് വിട്ടുപോകുന്നു. അതുകൂടാതെ മേലുദ്യോഗസ്ഥർ ജാതി പറഞ്ഞ് അപമാനിക്കുന്നത് സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന പോലീസുകാരും ഉണ്ട്. ചീമേനി തുറന്ന ജയിലിലെ ഒരു പോലീസുദ്യോഗസ്ഥൻ ആത്മഹത്യചെയ്ത വാർത്ത ഇന്നലേയും കണ്ടു. പോലീസ് ഡ്രൈവർ ഗവാസ്കറെ പോലുള്ളവർക്കാണെങ്കിൽ മേലുദ്യോഗസ്ഥന്റെ മക്കളുടെ ചവിട്ടും തൊഴിയും കൊള്ളേണ്ട അവസ്ഥയാണ്.

ചുരുക്കത്തിൽ തികഞ്ഞ അരാജകത്വമാണ് അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിൽ ഉള്ളത്. അങ്ങ് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്ത ഒരു കാര്യം പോലീസ് വകുപ്പിനു അവമതിപ്പുണ്ടാക്കിയ അന്നത്തെ ഡിജിപി ശ്രീ ടി പി സെൻകുമാറിനെ ആ സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. അങ്ങനെ നിയമിച്ചതാണ് ഇപ്പോഴത്തെ ഡി ജി പി ശ്രീ ലോക് നാഥ് ബഹ്റയെ. അന്ന് അങ്ങ് കൈക്കൊണ്ട ലോജിക്ക് അനുസരിച്ചാണെങ്കിൽ ഈ ബഹ്റയെ ഇപ്പോൾ എത്രതവണ ആ പദവിയിൽ നിന്നും മാറ്റേണ്ട സമയം കഴിഞ്ഞു എന്ന് അങ്ങേയ്ക്ക് തോന്നുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സെൻകുമാറിന്റെ കാര്യത്തിൽ സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പിഴയും അടച്ച് തിരികെ എടുക്കേണ്ട അവസ്ഥയിൽ ആയിരുന്നല്ലൊ അങ്ങ്.

ചുരുക്കത്തിൽ അങ്ങും അങ്ങയുടെ ഡിജിപിയും ആഭ്യന്തര വകുപ്പിന്റെ ചുമതലകൾ ഒഴിഞ്ഞ് കൂടുതൽ കാര്യപ്രാപ്തി ഉള്ള ആരെയെങ്കിലും ഈ ചുമതലകൾ ഏല്പിക്കുന്നതാവും ഈ നാടിനും കേരള പോലീസിനും നല്ലതെന്ന് തോന്നുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കും എന്ന പ്രതീക്ഷയോടെ നിറുത്തുന്നു.

സവിനിയം
കേരളത്തിലെ ഒരു പ്രജ.

അവലംബം

വാളായാർ കേസിൽ പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് ആ കുട്ടികളുടെ അമ്മയുടെ പ്രതികരണം https://www.mathrubhumi.com/crime-beat/crime-news/walayar-case-verdict-1.4225461

എടപ്പാൾ പീഡനം കുറ്റപത്രം നൽകാത്തത് സംബന്ധിച്ച് ന്യൂസ് 18-ൽ വന്ന വാർത്ത് https://malayalam.news18.com/embed/videos/MTI4OTgz/?

നെടുങ്കണ്ടം കൊലപാതകം പോലീസ് നാരായണക്കുറിപ്പ് അന്വേഷണക്കമ്മീഷനുമായി സഹകരിക്കുന്നുല്ല എന്ന് വാർത്ത https://janamtv.com/80179689/?

വാളയാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവരിൽ നടന്ന ചർച്ച https://youtu.be/u_LkrKj1kuY

Thursday 17 October 2019

ഉപതിരഞ്ഞെടുപ്പും എൻ എസ് എസ് നിലപാടും

മുക്കിയ തിരഞ്ഞെടുപ്പ് ആപ്പീസർക്ക് എൻ എസ് എസ് വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങിയത് പിടിച്ചിട്ടില്ല പോലും. ആരും പരാതി ഒന്നും കൊടുത്തിട്ടില്ല. പക്ഷെ സംഗതി വർത്തകളിൽ കണ്ടാണ് ആപ്പീസർ അറിഞ്ഞത്. ആരെങ്കിലും പരാതി തന്നാൽ നടപടി എടുക്കും എന്നും ആപ്പീസർ പറഞ്ഞത് ഇന്നലെ ആണ്. ഇന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട് പരാതികൊടുക്കും എന്ന്. അല്ല കോടിയേരി നിങ്ങളുടെ ആറന്മുള നിയമസഭ മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സഭാസ്ഥാനാർത്ഥി സഭാവ് വീണ ജോർജ്ജിനെ ഓർത്തഡൊക്സ് സഭയുടെ ലോഹഇട്ട അച്ചന്മാർ എഴുന്നള്ളിച്ചു കൊണ്ടു നടപ്പോഴും സഭ പരസ്യമായി ആ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചോദിച്ചപ്പോളും അത് ചട്ടലംഘനം ആണെന്ന് തോന്നിയില്ലെ? തിരഞ്ഞെടുപ്പ് ആപ്പീസർ അന്നൊക്കെ കണ്ണും കെട്ടിയാണോ ഇരുന്നത്. ചിലർ ചെയ്യുമ്പോൽ മാത്രമേ ആപ്പീസർക്ക് ചട്ടോം വകുപ്പും ഒക്കെ ഓർമ്മവരൂ എന്നുണ്ടോ?

ഇനി എൻ എസ് എസിനോടാണ്. വട്ടിയൂർക്കാവിൽ മാത്രമേ യി ഡി എഫിനു പിന്തുണയുള്ളോ അതോ എല്ലാ മണ്ഡലങ്ങളിലും നയം അതാണോ? അങ്ങനെ ആണെങ്കിൽ അത് ആനമണ്ടത്തരം എന്നേ പറയാനുള്ളു. ഈ തീരുമാനം എടുക്കാനുള്ള കാരണം ശബരിമല വിഷയത്തിൽ വിസ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചു എന്നതാണല്ലൊ. അങ്ങനെ ആണെങ്കിൽ വിശ്വാസികളെ വഞ്ചിച്ചത് സി പി എം ആണ്. അതിനു ഏറാൻ മൂളിയ എൽ ഡി എഫിലെ സംഘടനകൾ ആണ് അവരെ തോല്പിക്കുക എന്നതാവണം ആയിരുന്നു എൻ എസ് എസിന്റെ നയം, നിലപാട്. അല്ലാതെ യു ഡി എഫിനു പിന്തുണ നൽകുക എന്നതല്ല. ശരിയാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശബരിമല കേസിൽ എടുത്ത നിലപാടായിരുന്നു ശരി. കേസ് നടന്ന സമയത്തും അവർ എടുത്ത നിലപാട് ശരിയായിരുന്നു. കേസ് വിധി വന്നശേഷം മറ്റെല്ലാ സംഘടനകളേയും പോലെ ആദ്യം വിധിയ്ക്കൊപ്പം നിന്നെങ്കിലും പിന്നീട് വിശ്വാസികളുടെ വികാരം മാനിച്ച് നിലപാട് മാറ്റിയ സംഘടനയാണ് കോൺഗ്രസ്സ് അതും സമ്മതിക്കുന്നു.

എന്നാൽ ഒക്ടോബർ 8നു സംഘം ശബരിമല വിഷയത്തിൽ സുചിന്തിതമായി വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിച്ച ശേഷം ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിന്നതും ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ എത്തിക്കാനുള്ള പിണറായി വിജയന്റെ സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിലകൊണ്ടതും ജയിൽ വാസവും പോലീസ് മർദ്ദനവും ഉൾപ്പടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിയതും വിവിധ സംഘപരിവാർ പ്രസ്താനങ്ങൾ ആണെന്ന കാര്യം പെരുന്നയിലെ ഡയർക്ടർബോർഡും ജനറൽ സെക്രട്ടറിയും മറക്കരുതായിരുന്നു. ആ ശക്തമായ പ്രതിരോധം കൊണ്ട് മാത്രമാണ് നെടുംബാശ്ശേരിയിൽ വന്നിറങ്ങിയ തൃപ്തി ദേശായി ഉൾപ്പടെയുള്ള ആക്റ്റിവിസ്റ്റുകൾക്ക് മടങ്ങിപ്പോകേണ്ടീ വന്നത്. രാത്രിയുടെ മറവിൽ ഹിജഡകൾ എന്ന വ്യാജേന എത്തിച്ച രണ്ട് ആക്റ്റിവിസ്റ്റുകളെ വളഞ്ഞ വഴിയിൽ സന്നിധാനത്ത് എത്തിക്കേണ്ട അവസ്ഥ കേരള പോലീസ് എസ്കോഋട്ട് സർവ്വീസിനുണ്ടായത്.

ഇത്രയും പ്രത്യക്ഷമായ പ്രതിരോധവുമായി പീഡനങ്ങളും ജയിൽ വാസവും ഏറ്റുവാങ്ങി സംഘപരിവാർ പ്രസ്ഥാനങ്ങൾ വിശ്വാസികൾക്കൊപ്പം നിന്നപ്പോൾ നാമമാത്രമായ പ്രതിരോധങ്ങൾ പേരിനു മാത്രമുള്ള പ്രതിഷേധങ്ങൾ ആണ് കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സന്നിധാനത്ത് പിണറായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നൊന്നായി സമാധാനപരമായി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയിൽ നടന്ന നാമജപത്തിലൂടെ തകർന്നുവീണത് നാമെല്ലാം കണ്ടതാണ്, സന്നിധാനത്ത് ശരണമന്ത്രം വിളിച്ചതിനു അറസ്റ്റുചെയ്യപ്പെട്ട ഭൂരിഭാഗം ആളുകളും വിവിധ സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവർ ആയിരുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനു നിരുപാധിക പിന്തുണ നൽകാൻ തീരുമാനിച്ച എൻ എസ് എസ് ഡയറക്ടർബോർഡ് ഈ കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല എന്നത് ദുഃഖകരം തന്നെ ആണ്.

കോടതി വിധി എതിരായാൽ ശബരിമല വിശ്വാസസംരക്ഷണത്തിനുള്ള ഏകമാർഗ്ഗം നിയമ നിർമ്മാണം ആണ്, യു ഡി എഫ് പ്രതിനിധി ആയ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിൽ പറയുന്നതുപോലെ അയ്യപ്പവിശ്വാസികളെ ഒരു പ്രത്യേകവിഭാഗമായി പരിഗണിക്കുകയും ശബരിമല ക്ഷേത്രത്തിലെ ആചാരസംരക്ഷണത്തിനായി ഒരു നിയമം നിർമ്മിക്കുകയും ചെയ്യണമെങ്കിൽ അതിനു ബിജെപിയുടെ പിന്തുണ ഇല്ലാതെ സാധിക്കില്ല എന്നത് അറിയാത്തവർ അല്ലല്ലൊ പെരുന്നയിൽ ഉള്ളത്. കോൺഗ്രസ്സ് ഇനി അടുത്ത ഏതെങ്കിലും കാലഘട്ടത്തിൽ ഭാരതം ഭരിക്കും എന്നതാണ് എൻ എസ് എസിന്റെ വിശ്വാസം എങ്കിൽ നിങ്ങൾ മൂഡസ്വർഗ്ഗത്തിൽ ആണെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

എൻ എസ് എസ് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം ആയിരുന്നു സാമ്പത്തിക സംവരണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10% സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് ഈ സർക്കാരാണ്. കോൺഗ്രസ്സ്, മറ്റ് കോൺഗ്രസ്സ് ഇതര സർക്കാരുകൾ ചെയ്തതുപോലെ പിന്നോക്ക, ന്യൂനപക്ഷ വോട്ട് ബാങ്കുകളെ ലക്ഷ്യം വച്ചു മാത്രം പ്രവർത്തിക്കുന്ന ഒന്നല്ല എൻ ഡി എ സർക്കാർ എന്നതും പെരുന്നയിലെ ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡും ഓർക്കണമായിരുന്നു. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് എല്ലാ വിഭാഗത്തിനും വികസനം എന്നത് ആപ്തവാക്യമാക്കിയ സർക്കാരാണ് എൻ ഡി എയുടേത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നതിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ആയിരുന്നു എന്നാണ് എനിക്ക് ജനറൽ സെക്രട്ടറിയേയും ഡയറക്ടർ ബോർഡ് മെംബർമാരേയും ഓർമ്മിപ്പിക്കാനുള്ളത്.

പിന്നെ പെരുന്നയിൽ നിന്നും എന്ത് തീരുമാനം വന്നാലും അതിനെ ചോദ്യം ചെയ്യാതെ ശിരസ്സാവഹിക്കുന്നവരല്ല കരയോഗങ്ങളും കരയോഗാംഗങ്ങളും എന്നത് ജനറൽ സെക്രട്ടറിയ്ക്കും ബോർഡ് മെംബർമാർക്കും നല്ലപോലെ അറിയാമെന്ന് കരുതുന്നു. നിങ്ങളിൽ പലരേയും പോലെ രാഷ്ട്രീയ അടിമത്തം ഇല്ലാത്ത എന്നാൽ വ്യക്തമായ രാഷ്ട്രീയ ബോധവും നിലപാടും ഉള്ളവരാണ് കരയോഗാംഗങ്ങൾ. അതുകൊണ്ട് തന്നെ ഉചിതമായ നിലപാട് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.

മുഖ്യതിരഞ്ഞെടുപ്പ് ആപ്പീസർക്കും എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്കും നല്ല നമസ്കാരം.